Monday, February 25, 2008

19-ആം അടവു - ഭീഷണി

വളരെ അധികം സംഭവ വികാസങ്ങള്‍ കൊണ്ടു നിറഞ്ഞു കവിഞ്ഞ ഒരു കാലമായിരുന്നു എന്റെ പതിനഞ്ജാം വയസ്സ്‌ - ഒന്‍പതാം ക്ലാസ്സ്‌. കണക്കു എന്ന വിഷയത്തില്‍ ഞാന്‍ അഗ്രഗണ്യന്‍ ആയതു കൊണ്ടും നാട്ടിലുള്ള ഒരു കണക്കു വാദ്യാന്മാര്‍ക്കും എന്റെ കൂലംകശമായ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ കഴിയാത്തതു മൂലവും തിരുവനന്തപുരത്തു ഒട്ടുമുക്കാല്‍ എല്ലാ കണക്കു ട്യുഷന്‍ ക്ലാസുകളിലും ഞാന്‍ അറ്റണ്ടന്‍സു രേഖപെടുത്തിയിട്ടുണ്ടു. കാല്‍ക്കുലസിന്റെ 'കാല്‍' ഭാഗം പോലുമറിയാത്ത ഞാന്‍ പില്‍കാലത്ത്‌ ഒരു 'ഇഞ്ജിനീര്‍'ആയതു മറ്റൊരു ലോകമഹാത്ഭുതം. കണക്കു അന്നുമിന്നും എനിക്കു ഒരു കണക്കു തന്നെയാണു. S.S.L.C പരീക്ഷയില്‍ കണക്കിനു 8 മാര്‍ക്കു കുറവായതു കൊണ്ടു പ്രീ-ടിഗ്രിക്കു ആര്‍ട്സ്‌ കോളേജില്‍ ആദ്യത്തെ ലിസ്റ്റില്‍ എന്റെ പേരു വരാത്തതും ഈ സമയത്ത്‌ വ്യസനസമേതം ഓര്‍ത്തു പോകുന്നു. കണക്കിനു 90 മാര്‍ക്കു വാങ്ങി കൂട്ടിയ കഷ്ടപ്പാടു എനിക്കും ഉടയതംബുരാനും മാത്രം അറിയാം. എന്നേക്കാള്‍ ട്ടോട്ടല്‍ മാര്‍ക്കു കുറവുണ്ടായിട്ടും കണക്കിനു മാര്‍ക്കു കൂടുതല്‍ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ മറ്റുള്ളവര്‍ക്കു സീറ്റ്‌ കിട്ടി- കേരളത്തിന്റെ പളുപളുത്ത വിദ്യാഭ്യാസ വ്യവസ്തിഥിയോടു അന്നു തീര്‍ന്നതാ തിരുമേനി ബഹുമാനം. അതു കൊണ്ടാ ഞാന്‍ irrevera and outposken ആയി പോയതു.

എട്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിച്ചിരുന്ന ട്യുഷന്‍ ട്ടീച്ചര്‍ സകലമാന ശക്തിയുമെടുത്തു കുട്ടികളെ മര്‍ധിച്ചു പോന്നു.'നുള്ളല്‍' എന്ന ഐറ്റത്തില്‍ സ്പെഷ്യലൈസ്‌ ചെയ്ത ട്ടീച്ചര്‍ നുള്ളിയാല്‍ തൊലിയടക്കം പറിഞ്ഞു പോകുമായിരുന്നു. മകനെ രൂക്ഷവും മൃഗീയവുമായി മര്‍ധിക്കുന്നതറിഞ്ഞു വീട്ടുകാര്‍ ആ വര്‍ഷം കൊണ്ടു അവിടുത്തെ പഠിപ്പീരു നിര്‍ത്തിച്ചു. എത്ര നുള്ളിയാലും നന്നാവില്ലയെന്നോര്‍ത്തു ഒരു ശിഷ്യന്‍ പോയതിന്റെ വിശമം ട്ടീച്ചര്‍ക്കുമില്ലായിരുന്നു. അങ്ങനെയാണു ഒന്‍പതാം ക്ലാസില്‍ മറ്റൊരു കണക്കു ട്ടീച്ചറിന്റെ അടുത്തു പയറ്റ്‌ പഠിക്കാന്‍ ഉറുമിയുമായി ചെന്നെത്തുന്നതു. Multi Processing എന്ന സാങ്കേതിക വിദ്യ ആദ്യമായി കണ്ടു പിടിച്ച ട്ടീച്ചര്‍. ഒറ്റ ക്ലാസ്സ്‌ റൂമില്‍, ഒരേ സമയം 5-ആം ക്ലാസ്‌ മുതല്‍ 10-ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ ഒറ്റക്കു മാനേജ്‌ ചെയ്തു ഒരുമിച്ചു പഠിപ്പിച്ചിരുന്ന ട്ടീച്ചര്‍. അഞ്ജാറു ബെഞ്ചുകളില്‍ 10-15 കുട്ടികള്‍-എല്ലാ പ്രായക്കാരും. അടുത്തിരുന്ന 5-ആം ക്ലാസ്സുകാരന്‍ 5+5 = 10 എന്നു വിരലിലെണ്ണി ഉത്തരം എഴുതുംബോള്‍ എനിക്കു തന്നിരിക്കുന്ന ചോദ്യത്തിന്റെ സൊല്യൂശന്‍ ആരെ നോക്കി കോപ്പി അടിക്കുമെന്ന ഗുരുതരമായ ധാര്‍മിക പ്രശ്നത്തില്‍ ആയിരുന്നു ഞാന്‍. പിന്നെ ആസ്‌ യൂഷ്വല്‍ പല വര്‍ണ്ണ സ്കൂള്‍ യൂണിഫോം ധാരിണികളെ കണ്ടു സമയം കടന്നു പോകും.

വൈകിട്ടു ബസ്സ്‌ സ്റ്റോപ്പില്‍ വന്നിറങ്ങിയാല്‍ 5 മിനിറ്റ്‌ നടക്കണം ക്ലാസ്സിലെത്താന്‍. 4:30 നു ക്ലാസ്സ്‌ തുടങ്ങും. 4:40നു ബസ്സ്‌ സ്റ്റോപ്പിലെത്തും. അങ്ങനെ എന്നും 15 മിനിറ്റ്‌ വൈകിയാണു ഞാന്‍ ക്ലാസ്സിലെത്തുന്നതു. തിരുവനന്തപുരത്തെ ഏറ്റവും അറിയപ്പെടുന്നതും 'കിടിലം' സ്കൂളിലെ വിദ്യാര്‍ഥിയുമായതു കൊണ്ടു അല്‍പം താമസിച്ചാലും "ലെവന്‍ പുലിയാണു കാര്യങ്ങളൊക്കെ മനസ്സിലാക്കിയെടുത്തു കളയും"എന്ന ഒരു മിഥ്യാ ധാരണ ട്ടീച്ചര്‍ക്കുമുണ്ടായിരുന്നു. ബസ്സിറങ്ങി ക്ലാസ്സിലേക്കു നടക്കുന്ന വഴിയില്‍ മുടി കോതി വൃത്തിയാക്കിയും മറ്റ്‌ സൗന്ദര്യ പരിഷ്ക്കാരങ്ങള്‍ വരുത്തിയുമാണു ഞാന്‍ ക്ലാസ്സില്‍ പ്രവേശനം നടത്തിയിരുന്നതു. "ലേറ്റാ വന്ദാലും ലേറ്റസ്റ്റാ വരുവേന്‍" എന്നു തലൈവര്‍ പറയും പോലെ. ഞാന്‍ ക്ലാസ്സില്‍ കയറിയാല്‍ ഒരു പത്തു നിമിഷം എല്ലാരും ചെയ്യുന്ന പണി നിര്‍ത്തിവെച്ചു എന്നെ നോക്കും. അതു ഞാന്‍ വലിയ കിടിലമായതു കൊണ്ടൊന്നുമല്ല "ഓ കെട്ടിയെടുത്തു" എന്ന അര്‍ത്ഥത്തില്‍. പക്ഷേ സ്കൂളില്‍ പഠിക്കുന്ന സമയത്തു വളരെയധികം ഓവര്‍ സ്മാര്‍ട്ട്‌ കാണിച്ചു നടന്നയെനിക്കു അന്നേ ഒരുപാടു ഫാന്‍സുണ്ടെന്നു അറിയാമായിരുന്നു. എങ്ങനെ അറിയാമെന്നു ചോദിക്കരുതു. ഇതൊക്കെയാരെങ്കിലും പറഞ്ഞു തരണോ.. ഊഹിച്ചൂടേ.. അതേ ഞാനാണു പിത്ക്കാലത്തു പ്രീ-ടിഗ്രീയില്‍ ആയപ്പോള്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ 'കോഴി' എന്ന സ്താനപ്പേരും കരസ്തമാക്കിയതു. ഇഞ്ജിനീറിംഗ്‌ മൂന്നാം കൊല്ലമായപ്പോള്‍ ഇനി ആ ഫീല്‍ടില്‍ പഠിക്കാന്‍ ബാക്കിയൊന്നുമില്ല എന്നു സ്വയം മനസ്സിലാക്കി പി.എച്ച്‌.ടിയുമെടുത്തു എന്റെ രാജി എഴുതിക്കൊടുത്തതു മറ്റൊരു ദുഖ സത്യം.

ക്ലാസ്സിലേക്കു വലതുകാല്‍ വെച്ചു കയറുംബോള്‍ എല്ലാ ദിവസവും ആസ്‌ യൂശ്വല്‍ എന്റെ കണ്ണൊന്നു പരതും. അങ്ങനെയുള്ള എന്റെ പരതലിലാണു ആ സത്യം എനിക്കു മനസ്സിലായതു. ക്ലാസ്സിന്റെ ഏറ്റവുമറ്റത്തു ഇരിക്കുന്ന ഒരു കുട്ടി എന്നെ തന്നെ നോക്കിയിരിക്കും. ഞാന്‍ ചെന്നു സീറ്റില്‍ ഇരിക്കുംബോള്‍ വ്യൂ ബ്ലോക്ക്‌ ആവുകയാണെങ്കില്‍ അടുത്തിരിക്കുന്ന കുട്ടികളെ 'മ്യൂസിക്കല്‍ ചെയര്‍' കളിപ്പിച്ചു കറകറ്റ്‌ വ്യൂ കിട്ടും പാകത്തിനുവന്നിരിക്കും. എന്റെ ഒരു ഗ്രാമ്മറേ...!!!

രണ്ടു മാസത്തോളം ഈ കസേരകളി തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ എന്റ്രി നടത്തി കഴിഞ്ഞാല്‍ പേന കൈ കൊണ്ടു തൊടാതെ എന്റെ നേര്‍ക്കു ഇമവെട്ടതെ ദ്രിശ്ടി മിസ്സെയിലുകള്‍ തൊടുത്തു കൊണ്ടേയിരുന്നു. ഞാന്‍ ആകെ വിളറി വെളുക്കും. വായ്നോട്ടം ആണ്‍ വര്‍ഗത്തിന്റെ മാത്രം പുരുഷ സഹജമായ ഒരസുഖമാണെന്ന എന്റെ ധാരണ അന്നാണു തകരുന്നത്‌. ഒരക്ഷരം ഉരിയാടാനാവാതെ തല കുനിച്ച്‌ ഇരിക്കാന്‍ മാത്രമേ എനിക്കു സാധിക്കുമായിരുന്നുള്ളു. അന്നു ഞാന്‍ ഫുള്‍ സ്വിങ്ങില്‍ ഫീല്‍ടില്‍ ഇറങ്ങിയിട്ടില്ലല്ലോ. വളരെ വൈകാതെ തന്നെ ഈ കണ്‍കളി ക്ലാസ്സില്‍ ട്ടീച്ചര്‍ ഒഴികെ മറ്റ്‌ എല്ലാവര്‍ക്കും മനസ്സിലായി തുടങ്ങി. അടുത്തിരിക്കുന്ന 5-ആം ക്ലാസ്സിലെ പീക്കിരി ചെറുക്കന്‍ എന്നെ ഒരുമാതിരി ആക്കിയ ഒരു നോട്ടവും "അണ്ണാ കൊള്ളാമല്ലോ" എന്ന മട്ടില്‍ ഒരു ചിരിയും.

അങ്ങനെ 2 മാസം കഴിഞ്ഞു പോയി. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുംബോള്‍ സഹപാഠികളായ പെണ്‍കുട്ട്യോള്‍ എന്നെ വളഞ്ഞു...'ഘരാവോ'..
"ഒന്നു നില്‍ക്കൂ ശാരിക്കു എന്തോ പറയാനുണ്ടു"
"എന്തു പറയാന്‍"
"അതു ഞങ്ങള്‍ക്കെങ്ങനെ അറിയാം..ഹി ഹി ഹി.." (പെണ്‍ സഹജമായ ആക്കിയ ചിരി)
അടുത്ത ടയലോഗ്‌ പറയും മുന്‍പു സ്ക്രീന്‍ ക്ലിയര്‍ ആയി നായിക രങ്ക പ്രവേശം നടത്തി. മറ്റ്‌ എല്ലാവരും സദസ്സൊഴിഞ്ഞു അടുത്ത ഇടവഴിയിലെ കോണിലായി മാറി നിന്നു - റിസള്‍ട്ട്‌ അറിയണമല്ലോ..ശാരി അടുത്തേക്കു വന്നു.
"ഹലോ"
ഞാനും "ഹലോ"
"എനിക്കൊരു കാര്യം പറയാനുണ്ടു"
എന്റെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയിരുന്നു. ഇങ്ങനെ ഒരു ദുര്‍ഖട സന്ധിയില്‍ മുന്‍പു വന്നു പെട്ടിട്ടില്ലല്ലോ. ബാക്കി കൂടെ കേള്‍ക്കാനോ, അവിടെ നില്‍ക്കാനോയുള്ള ധീരത എനിക്കില്ല.
ഞാന്‍ പറഞ്ഞു.."എനിക്കറിയാം എന്താ പറയാനുള്ളതെന്നു"
"അതെ അതു തന്നെ..."
ഇത്രയും പറഞ്ഞു എനിക്കു ഒരു സെക്കെണ്ടു പോലും തരാതെ ചിരിച്ചു കൊണ്ടു ശാരി ഓടി കൂട്ടുകാരികളുടെ അടുത്തേക്കു പോയി....ഞാന്‍ ഐസ്‌!!!!

തിരിച്ചു വീട്ടിലേക്കു നടന്നു. ഇതു വലിയ കുരിശായല്ലോ. ആരെങ്കിലും കണ്ടിരുന്നെങ്കില്‍ എന്റെ മാനം പോയേനെ എന്ന ചിന്ത എന്നെ വളരെയധികം അലട്ടി. നാളെ തന്നെ ഇതിനു പരിഹാരം കാണണം.

പിറ്റേന്നു സകല ശക്തിയും സംഭരിച്ചു ക്ലാസ്സ്‌ വിട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ശാരിയുടെ അടുത്തേക്കു ചെന്നു.
"എനിക്കൊരു കാര്യം പറയാനുണ്ടു"
ജയഭാരതി നസീറിനെ കണ്ടു കാലിലെ തള്ള വിരലു കൊണ്ടു രങ്കോലി ഇടുന്ന പോലെ എന്റെ മുന്നില്‍ തല കുനിച്ച്‌ നിന്ന് ശാരി ഒരു പൂക്കളം തന്നെ കാല്‍ കൊണ്ടു തീര്‍ത്തു.
"സോറി ഞാന്‍ അങ്ങനെയൊന്നും കരുതിയിട്ടില്ല.എന്നോടൊന്നും തോന്നരുതു"
പാവം കരണത്തടി കിട്ടിയ പോലെയൊരു റിയാക്ഷനായിരുന്നു ആ കുട്ടിയുടേതു. ഒന്നും മിണ്ടാതെയവള്‍ നടന്നകന്നു. മനസ്സില്‍ കുറ്റബോധം തോന്നുംബോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. My phone number is..."എന്നു പറയും പോലെ ഒരു ആശ്വാസം മനസ്സില്‍ തോന്നിയെങ്കിലും എന്തോ ഒരു വേദന. അടുത്ത 2-3 ക്ലാസ്സുകളില്‍ ശാരി വന്നതേയില്ല. ഞാന്‍ ആകെ പരിഭ്രമിച്ചു. അടുത്തിരിക്കുന്ന 5-ആം ക്ലാസ്സ്‌ ചെറുക്കന്‍ എന്നോടു പറഞ്ഞു "അണ്ണാ ആ ച്യേച്ചി യെന്റെ ച്യേച്ചിയുടെ കൂടെയാ പഠിക്കുന്നതു.ച്യേച്ചി പറഞ്ഞു ആ ച്യേച്ചി ആത്മഹത്യക്കു ശ്രമിച്ചുവെന്നു!!!!"

എന്റെ പറശ്ശിനിക്കടവു മുത്തപ്പാ...ഉത്തരം പറയേണ്ടി വരുമോ??ഞാന്‍ തൂങ്ങുമോ?? സി.ബി.ഐ. ടയറി കുറിപ്പു മനസ്സിലൂടെ പാഞ്ഞു പോയി. വല്ല കത്തും എഴുതിവെച്ചു കാണുമോ - ഞാനാണു കാരണം എന്നോ മറ്റോ??
"ഒള്ളതു തന്നേട്യേ" ഞാന്‍ അവനോടു ചോദിച്ചു.
"ഓ തന്നെ അണ്ണാ സത്യം"
സങ്ങതി കൈ വിട്ടു പോയി. അടുത്ത 2-3 ദിവസങ്ങളിലും അവള്‍ ക്ലാസ്സില്‍ വന്നില്ല. അവളുടെ കൂട്ടുകാര്‍ ഒരുമാതിരി റ്റി.ജി.രവിയെ നോക്കും പോലെയാണു എന്നെ നോക്കുന്നതു. അവസാനം രണ്ടാഴ്ച്ച കഴിഞ്ഞു ഒരു ദിവസം ശാരി ക്ലാസ്സില്‍ വന്നു. എനിക്കു എന്തെന്നില്ലാത്ത സമാധാനം. ആദ്യം നോക്കിയതു കൈയിലേക്കായിരുന്നു. വെയിന്‍ മുറിച്ചെങ്കില്‍ കൈ കെട്ടി വയ്ക്കുമല്ലോ. ഒന്നും കണ്ടില്ല. മുടിയെല്ലാം പാറിപറത്തി ശ്രീ കൃഷ്ണപ്പരുന്തിലെ സുന്ദരിയായ യക്ഷിയെ പോലെ. എന്റെ നേര്‍ക്കു നോക്കുന്നത്‌ പോലുമില്ല.

രത്ന ചുരുക്കം:
ഒടുവില്‍ 5-ആം ക്ലാസ്സുകാരനെ ഭീഷണിപ്പെടുത്തിയപ്പോഴാണു സത്യം അറിയുന്നതു. അവന്റെ "ച്യേച്ചി"യും കൂട്ടുകാരും കൂടെ അവനെ കൊണ്ടു കല്ലുവെച്ച നുണ പറയിപ്പിച്ചതാണു. എന്താ പറയുക..19-ആമത്തെ അടവെന്നൊക്കെ പറയില്ലേ...ലതാണു സംഭവം. 'സിമ്പതി വര്‍ക്കു ഔട്ടാക്കാന്‍' സിനിമയൊക്കെ ഒരുപാടു കാണുന്നതിന്റെ കുഴപ്പം. എന്തായാലും കണക്കിലെ ബിരുദാനന്ദര പഠനത്തിനായി ഞാന്‍ 10-ആം ക്ലാസ്സില്‍ മറ്റൊരു റ്റ്യൂഷന്‍ ക്ലാസ്സിലേക്കു മാറി. ശാരി വെറുമൊരോര്‍മ്മ മാത്രമായി.

വാല്‍ക്കഷ്ണം :
4 വര്‍ഷങ്ങള്‍ക്കു ശേഷം എഞ്ജിനീറിംഗ്‌ എന്റ്രന്‍സ്‌ ക്ലാസ്സിലെ അവിചാരിതമായി കണ്ടു മുട്ടിയ ഒരു സുഹൃത്തു വഴി ഞാന്‍ അറിഞ്ഞു...ശാരി മറ്റൊരുത്തനുമായി കട്ട ലയിന്‍ ആണെന്നു!! അവരൊരുമിച്ച്‌ ഐസ്‌ ക്രീം തിന്നാനൊക്കെ പോകുമത്രെ!! എന്റെ പറശ്ശിനിക്കടവ്‌ മുത്തപ്പാ ഞാന്‍ കാരണം ആ കുട്ടിക്കു ലയിന്‍ എന്ന പ്രസ്ഥാനത്തോടു പുഛം തോന്നിയില്ലല്ലോ. മറ്റൊരുത്തനെ കണ്ടു പിടിക്കാനും സാധിച്ചല്ലോ..ഞാന്‍ മനസ്സു കൊണ്ടു ഒരു ഫുള്‍ ബോട്ടില്‍ മുത്തപ്പനു നേര്‍ന്നു....

Sunday, February 10, 2008

Lt. Col. നായര്‍'സ്‌ പ്ലാന്‍

അര മാസത്തിന്റെ ബെഡ്ഡ്‌ റെസ്റ്റിനു ശേഷം സിനിമയില്‍ അര മണിക്കൂര്‍ കഴിഞ്ഞു ലാലേട്ടന്‍ എന്റ്രി നടത്തും പോലെ ഞാന്‍ ഫീല്‍ഡില്‍ ഇറങ്ങി. പ്രൈവറ്റ്‌ ബസ്സ്‌ ഉരസിയ കാല്‍ കാരണം രണ്ടു മാസത്തോളം വീട്ടില്‍ സുഖ ചികില്‍സയിലായിരുന്നു. "പുതിയ കളികള്‍ കളിക്കാനും ചിലതു കളിച്ച്‌ പഠിപ്പിക്കാനും" ചെറിയ ഒരു ഞൊണ്ടിക്കാലുമായി ഞാന്‍ സ്കൂളില്‍ പോയി തുടങ്ങി. അങ്ങനെ ഞാന്‍ ഒന്‍പതാം ക്ലാസിലായി. പിന്നെയും ജോഗ്രഫിയും, ഹിസ്റ്ററിയും,കണക്കും...അലക്സാന്‍ഡര്‍ ചക്രവര്‍ത്തിക്കു എത്ര കുട്ടികള്‍ ഉണ്ടായിരുന്നെന്നോ, വടക്കേ ആഫ്രിക്കയിലെ ഏതൊക്കെ ചേരികളിലൂടെയാണു പുഴ ഒഴുക്കുന്നതെന്നോ എന്തിനാണു പഠിച്ചതെന്ന് അമ്മച്ചിയാണേ ഇന്നു വരെ എനിക്കു മനസ്സിലായിട്ടില്ല. എങ്കിലും ഗതികേട്‌. പച്ച മലായാളത്തില്‍ മമ്മുക്ക പറയും പോലെ " mutinuous hallucinations of an adolascent absolved - മീശ മുളയ്ക്കാത്തവന്റെ വിപ്ലവ വിഭ്രാന്തിക്കു നിരുപാധികം മാപ്പു". ഒരേയൊരു പ്രതീക്ഷ മാത്രം..ശനിയാഴ്ച മുതല്‍ റ്റ്യൂഷന്‍ ക്ലാസുകളില്‍ പോയി തുടങ്ങാം." ആ ഗ്ലാമര്‍ ചുള്ളന്‍ എവിടേ?" എന്നു കുട്ട്യോള്‍ അന്വേഷിക്കുന്നുണ്ടാകുമോ?? ഞാന്‍ ഞൊണ്ടിക്കാലുമായി ക്ലാസ്സില്‍ കയറുംബോള്‍ "അയ്യോ എന്തു പറ്റി" എന്നു ചോദിച്ച്‌ അടുത്തേക്കു ഒാടി വരുമോ ആവോ എന്ന 2 ഓപ്ഷന്‍സില്‍ മാത്രമായിരുന്നു എന്റെ കണ്‍ഫൂഷന്‍;അതല്ലാതെ വേറെയും ഓപ്ഷന്‍സ്‌ ഉണ്ടെന്നു ഞാന്‍ താമസിയാതെ മനസ്സിലാക്കി. എന്റ്രന്‍സ്‌ ഒബ്ജെക്റ്റീവ്‌ പരീക്ഷയില്‍ ഒരുമാതിരി ആടിനെ പട്ടിയാക്കും പോലെ "നണ്‍ ഓഫ്‌ ദ എബവ്‌" എന്ന ഒടുക്കലത്തെ ഒരു ഓപ്ഷന്‍.

പതുക്കെ ഞൊണ്ടി റ്റ്യൂഷന്‍ ക്ലാസ്സില്‍ എത്തി. കുട്ട്യോളൊക്കെ അടക്കം പറഞ്ഞു - ഒരുമാതിരി ആക്കിയ ഒരു ചിരി. എന്റെ സര്‍വ്വ പ്രതീക്ഷകളും തകര്‍ന്നു. മര്യാദയ്ക്കു റോഡില്‍ കൂടി നടക്കാന്‍ പോലും ഈ ചെറുക്കനു അറിയില്ലേ എന്ന ഭാവത്തില്‍. ഭഗവാനേ!!! എന്നെ പരീക്ഷിച്ച്‌ മതിയായില്ലേ എന്ന ഭാവത്തില്‍ ഞാനും. മുകേഷിന്റെ മാസ്റ്റര്‍ പീസായ വളിച്ച ഒരു ചിരി ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ ക്ലാസ്സില്‍ ഇരുന്നു. ഇതു വരെ കഷ്ടപെട്ടു ഉണ്ടാക്കിയെടുത്ത "ഇമ്പ്രെഷന്‍" കമ്പ്ലീറ്റ്‌ അലിഞ്ഞടങ്ങി. "ഐസ്‌ ക്രീം കട്ടിപിടിച്ചിരിക്കുന്നത്‌ കൊണ്ടു കഴിക്കാന്‍ വയ്യാത്ത കാരണം എന്നാല്‍ പിന്നെ ഒരു മിനിറ്റ്‌ മൈക്രോവേവില്‍ വെച്ചു ചൂടാക്കിയേക്കം"എന്ന് വിചാരിച്ച പോലെ മരവിച്ചിരുന്ന ഞാന്‍ അലിഞ്ഞില്ലാതായി. എങ്കിലും പതിവ്‌ മുടങ്ങരുതല്ലോ എന്നു കരുതി ട്ടീച്ചര്‍ ബോര്‍ടിലേക്കു തിരിയുംബോള്‍ കണ്ണുകള്‍ ആ റൂം മൊത്തം ഒന്നു പരതി. പഴയ ബാച്ചിലെ അതേ മുഖങ്ങള്‍...കാലു എങ്ങനെയുണ്ടെന്ന ചിലരുടെ ചോദ്യത്തിനു ഇതൊക്കെ ഒരു കാലാണോ; "കൊക്കെത്ര കൊളം കണ്ടതാ"എന്ന തിലകന്‍ സ്റ്റയ്‌ലില്‍ സില്ലി ബോയ്സിനോടു മുദ്ര കൊണ്ടു കാണിച്ചു. ഒന്നു രണ്ടു കുട്ട്യോള്‍ അതു കണ്ടു "ഹൊ ഭയങ്കരം തന്നെ" എന്ന എക്സ്പ്രെശ്ശന്‍ തന്നു. "അല്ലെങ്കിലും അച്ചായനു പള്ളിയില്‍ പോകാന്‍ തോന്നുന്ന ദിവസമൊന്നും ഞായറാഴ്ച്ച അല്ല..അതു കൊണ്ടാ അതിയാന്‍ പോവാത്തെ" എന്നു പറയും പോലേ കുട്ട്യോളൊന്നും പോര..നമ്മുടെ ഒരു റേഞ്ജിനു എത്തില്ല. ഒള്ളതു കൊണ്ടു ഓണം പോലെ എന്ന കഠിനമായ തീരുമാനത്തില്‍ എത്താന്‍ കഷ്ടിച്ച്‌ ഒരു സെക്കന്‍ഡ്‌ മാത്രമുള്ളപ്പോള്‍ എന്റെ കണ്ണ്‍ ക്ലാസ്സിന്റെ ഒരു കോണില്‍ ചെന്നുടക്കി നിന്നു...

കഴിഞ്ഞ ബാച്ചിലില്ലാത്തിരുന്ന പുതിയ ഒരു കുട്ടി!!! ഇല്ല മോനേ ദൈവം നിന്നെ കൈവിട്ടിട്ടില്ല.രണ്ടര മാസം നിന്നെ 'പണ്ടാരക്കാലനാക്കിയതു' കുറച്ച്‌ കൂടി പോയെന്നു പുള്ളിക്കും തോന്നിക്കാണും. നല്ല പട്ട്‌ പാവാടയും,ജിമിക്കിയുമൊക്കെ ഇട്ട്‌ (അതു ഒരു വീക്ക്നസ്‌ ആണു - അതും ഒരു രോഗമാണോ ടോക്ടര്‍??) ഒരു കുട്ടി. ഞാന്‍ നോക്കി ഒരു ചിരി പാസ്സാക്കി. ജഗതി പറയും പോലെ "കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി". തിരിച്ചും കിട്ടി മനോഹരമായ ഒരു പുഞ്ചിരി. ഉറപ്പിച്ചു... ഇവളു തന്നെ. ഇനി ടിലയ്‌ ഇല്ല. പ്രായമൊക്കെ ആയി...ആളെയും കണ്ടെത്തി..ഇനി എല്ലം ഷഢപഢെ ഷഢപഢെ എന്ന് തീര്‍ക്കണം.

ഒരു മാസത്തോളം കണ്ണു കൊണ്ടുള്ള നവരസങ്ങള്‍ മാത്രമായിരുന്നു എന്റെ ആയുധം. ബോയ്സ്‌ ഒന്‍ലി സ്കൂളില്‍ പഠിക്കുന്ന പയ്യനു ആദ്യമായി ഒരു പെണ്ണിനോടു - അതും ലൈന്‍ അടിക്കാന്‍ പോകുന്ന പെണ്ണിനോടു സംസാരിക്കാന്‍ ഒരു ഇതു..മനസ്സിലായില്ലേ..ഒരു ഇതു..ക്ലാസ്‌ വിട്ടു കഴിഞ്ഞു ഒരു പത്ത്‌ മിനിറ്റ്‌ ഒരേ പാതയില്‍ കൂടെ വേണം ഞങ്ങള്‍ക്കു നടക്കാന്‍. ഒരു ദിവസം രണ്ടും കല്‍പ്പിച്ച്‌ ഞാനൊരു "ഹലോ" അങ്ങടു കാച്ചി. തിരിച്ചും "ഹലോ". പിന്നെ രങ്കം ഷൂന്യം."കര്‍ട്ടന്‍ ഇടെടേ..ടയലോഗ്‌ മറന്നു"എന്നു പറയാന്‍ പറ്റില്ലല്ലോ. സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ ഇന്റ്രൊട്യുസ്‌ ചെയ്തു. അപ്പോഴാണറിയുന്നതു എന്റെ ബസ്സ്‌ ആസ്കിടന്റിന്റെ വിവരമൊക്കെ എതോ ഗോസിപ്പ്‌ ക്ലാസ്മേറ്റ്‌ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഹീറൊയെ ലോഞ്ച്‌ ചെയ്യുന്നതിനു മുന്‍പു തന്നെ അപകടം തരണം ചെയ്തു വന്ന സണ്ണി ഡിയോള്‍ ആണെന്ന ഒരു ഇമ്പ്രെശ്ശന്‍ ആ കുട്ടിക്കു കൊടുത്തിട്ടുണ്ടെന്നും. കാട്ടിലെ തടി തേവരുടെ ആന എന്ന പോല്‍ ആ കച്ചി തുരുംബില്‍ പിടിച്ച്‌ ഞാന്‍ കയറി. "ഭയങ്കര ഭാഗ്യമാണു.ഞാന്‍ ആയത്‌ കൊണ്ടു മാത്രം ആ സമയത്ത്‌ ബോധം പോകാതെ മനസ്സിന്റെ ബലം കാത്ത്‌ സൂക്ഷിച്ചു നിന്നു." ആ കുട്ടിയുടെ നെറ്റിയിലെ ചന്ദനക്കുറി കണ്ടു "എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം" എന്ന ഒരു ടയലോഗും ചേര്‍ത്തു. ചന്ദനത്തിനു പകരം കൊന്തയാണെങ്കില്‍ "എല്ലം കര്‍ത്തവിന്റെ അനുഗ്രഹം..പ്രൈസ്‌ ദെ ലോര്‍ഡ്‌" എന്നും മോഡിഫൈ ചെയ്യാനുള്ള ബള്‍ബും തലയില്‍ കത്തിയിരുന്നു.ഏതായാലും ഗുരുവായുരപ്പന്‍ നമ്പര്‍ ശെരിക്കും ഏറ്റു.ഭയങ്കര സംഭവം തന്നെ എന്ന രീതിയില്‍ ആ കുട്ടി അംബരന്നു നില്‍ക്കുംബോള്‍ ഇറ്റ്‌ ഇസ്‌ ഓകയ്‌...സാരമില്ല കുട്ടി..ഇതൊക്കെയല്ലേ ജീവിതം എന്ന എക്സ്പ്രെശ്ശന്‍ ഹ്യ്‌ല്യ്റ്റ്‌ ചെയ്തു ഞാനും...

എല്ലാ ദിവസവും റ്റ്യൂഷന്‍ കഴിഞ്ഞു നടക്കുന്ന പത്ത്‌ മിനിറ്റു - നമ്മുടെ സംസാര സമയം അതു മാത്രമായിരുന്നു. ഇന്നത്തെ പോലെ മൊബില്‍ ഫോണും ഇന്റര്‍നെറ്റും അന്നില്ലല്ലോ. സ്കൂളില്‍ പോയി പയ്യന്മാരൊടു സങ്കതി ഫ്ലാഷ്‌ ചെയ്തു..അളിയാ എനിക്കു അസ്തിയില്‍ പിടിച്ച പ്രേമമാണെന്നു.ലവന്മാരുടെ ഫുള്‍ സപ്പോര്‍ട്ട്‌!! അന്നത്തെ ഹിറ്റ്‌ ഹിന്ദി പാട്ടുകള്‍ പാടി ഞാന്‍ നടന്നു...അതു മറ്റൊരു സ്യ്യ്ക്കോളജി - സ്കൂളിലോ കോളേജിലോ ലയിന്‍ തോന്നിയാല്‍ പയ്യന്മാര്‍ ഹിന്ദി പാട്ട്‌ മാത്രമേ പാടൂ..നോ മലയാളം..ഇനി അഥവാ ലയിന്‍ പൊട്ടിയാല്‍ (ആസ്‌ ആള്‍വയിസ്‌) മലയാളം ശോക ഗാനങ്ങല്‍ മാത്രം. എന്തൊക്കെ കാണണം ഒരു മനുഷ്യ ജന്മം തീരണമെങ്കില്‍!!! എല്ലാം സ്മൂത്തായി മുന്നോട്ടു പോകുന്നു. പക്ഷെ ഇതു വരെ നോം ഇഷ്ടം വേളിപെടുത്തിയിട്ടില്ലാട്ടോ..പയ്യന്മാര്‍ ചോദിച്ചു തുടങ്ങി സ്ധിരം ചോദ്യം "അളിയാ നീ സീരിയസ്‌ ആണോ??"ഒരു ഒന്‍പതാം ക്ലാസുകാരന്റെ സകല ചങ്കൂറ്റത്തോടെയും ഞാന്‍ പറഞ്ഞു "നീ ഇങ്ങനത്തെ ചോദ്യം ഒന്നും ചോദിക്കരുതു..ഞാന്‍ കട്ട സീരിയസ്‌". സ്യ്ഡില്‍ എല്ലം മാറി നിന്നു കേട്ടുകൊണ്ടു നിന്ന സുരേഷ്‌ ചോദിച്ചു "ഹിന്ദുവാണു അപ്പൊ അതു ഓകയ്‌..പക്ഷേ ജാതി ഏതാ??നായരാണോ?!!!!"

ആ ചോദ്യം ഒരു എക്കോ പോലേ അവിടെങ്ങും മുഴങ്ങി. "ശെരിയാണല്ലോ മച്ചാ, ജാതി വേറെ ആണെങ്കില്‍ നിന്റെ വീട്ടുകാര്‍ സമ്മതിക്കുമോ?" എന്റെ തല വട്ടം കറങ്ങാന്‍ തുടങ്ങി. ഗായത്രി ട്ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന 'പാനിപട്ട്‌' യുദ്ധം 'പാനി' ആയാല്‍ അതു 'പട്ട' തന്നെ ആകണം എന്ന ഒരു പ്രതീതി. അടുത്ത്‌ ഒരാഴ്ച ക്ലാസില്‍ കൂലംകശമായ ചര്‍ച്ച - ജാതി ഏതാണെന്നു കണ്ടു പിടിക്കണം. സുരേഷിന്റെ ചോദ്യം "ഇനിഷ്യല്‍ എന്താണു?"
ഞാന്‍ പറഞ്ഞു " A"
"A വെച്ച്‌ എത്രയധികം പേരുകളുണ്ടു അതു കൊണ്ടു അപ്പന്റെ പേരു വെച്ചു ജാതി കണ്ടുപിടിക്കാം എന്ന ചാന്‍സില്ല".
അടുത്ത്‌ എല്ലാം കേട്ടു മാറി നിന്ന മണ്ടന്‍ ഗണേഷന്റെ ടയലോഗ്‌ :"A - അപ്പോ അപ്പുകുട്ടന്‍ എന്നായിരിക്കും അല്ലേ അളിയാ"
എനിക്കെന്റെ കൊണം തെറ്റി "അതേടാ അപ്പു കുട്ടന്‍ നായരെന്നാ എന്താ പോരേ!!"
"അളിയാ നീ ചൂടാവാതെ.അവന്‍ ഒരു തമാശ പറഞ്ഞതല്ലേ"
"മനുഷ്യന്റെ ജീവിതം വെച്ചാണോ തമാശ. ഒരു കാര്യം ചെയ്യാം നേരിട്ടു പോയി ചോദിച്ചാലോ?"
"അതെ പശ്ട്ടായിരിക്കും..കുട്ടിയുടെ ജാതി എന്താ എന്നു നേരിട്ടു ചോദിച്ചാല്‍"
"അങ്ങനെ അല്ലെടാ..സൂത്രത്തില്‍ കറക്റ്റായി പ്ലാന്‍ ചെയ്തു കണ്ടു പിടിക്കണം.."

അങ്ങനെയാണു ചരിത്ര പ്രധാനമായ്‌ 'നായര്‍'സ്‌ പ്ലാന്‍' രൂപം കൊണ്ടതു. പട്ടാളക്കാര്‍ പറയാറുള്ള ചുമ്മാ കഥകളല്ല.ഒരു ഒന്‍പതാം ക്ലാസ്സുകാരന്റെ ജീവിതവും മരണവും തീരുമാനിക്കുന്ന ഒറിജിനല്‍ നായര്‍'സ്‌ പ്ലാന്‍. ഉച്ചക്കു ഊണു കഴിക്കുംബോഴും ക്ലാസ്‌ റൂമിലും ഇതു മാത്രമായി ചര്‍ച്ചാ വിഷയം. ഒടുവില്‍ സ്റ്റ്രാറ്റജി രൂപപ്പെടുത്തി എടുത്തു. മാസ്റ്റര്‍ പ്ലാന്‍. അടുത്ത ശനിയാഴ്ച്ച ഇമ്പ്ലെമന്റ്‌ ചെയ്യപ്പെടും..

Lt. Col. നായര്‍'സ്‌ പ്ലാന്

‍ശനിയാഴ്ച ട്ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുംബോള്‍ ഞാന്‍ ഒരു ധീര ജവാനെ പോലെ തയ്യാറെടുക്കുകയായിരുന്നു. ഓരോ നീക്കവും കരുതലോടെ വേണം.ഒരു ചെറിയ തെറ്റ്‌ പറ്റിയാല്‍ എല്ലാം കഴിഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ പതുക്കെ ക്ലാസ്സില്‍ നിന്നിറങ്ങി തുടങ്ങി..പത്തു മിനിറ്റ്‌ യാത്രയുള്ള പാതയാണു 'റ്റാര്‍ഗറ്റ്‌ ടെസ്റ്റിനേഷന്‍'. മമ്മുക്കയുടെ നായര്‍ സാബിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരു മിസ്സ്യ്‌ല്‌ തൊടുത്തു..
"Excuse Me "
"എന്താ"
"കുട്ടിയുടെ അച്ഛന്റെ പേരു അരവിന്ദന്‍ എന്നാണോ?"(സുരേഷിന്റെ ഐഡിയ ആണു ഈ പേരു.കുറച്ചു സ്റ്റ്യ്‌ലിഷ്‌ ആണു എന്നാലും പഴഞ്ചന്‍).
"അല്ല".
അവിടെ തീര്‍ന്നു കളി. പ്ലാന്‍ പ്രകാരം - അല്ല ഇതാണു എന്നു പറഞ്ഞു അച്ഛന്റെ പേരു പറയണം. പക്ഷേ "അല്ല" എന്ന ഒറ്റ വാക്കില്‍ ഉത്തരം നിര്‍ത്തി. രാജന്‍.പി.ദേവ്‌ തൊമ്മനും മക്കളിലും പറയും പോലെ "**ഞ്ജി" എന്ന പദം ഒരു "ഫൗജിക്കു" ചേരില്ലാത്തതു കൊണ്ടു രണ്ടും കല്‍പിച്ച്‌ ഞാന്‍ ചോദിച്ചു.
"പിന്നെ എന്താ പേരു?"
"രാജു എന്നാണു"
"അല്ല..അപ്പോ ഇനിശ്യല്‍ A?"
"അതു വീട്ട്‌ പേരാണു - അറയ്ക്കല്‍"
പഷ്ട്‌ മണ്ടന്‍ ഗണേഷന്റെ ഒരു അപ്പുകുട്ടന്‍..കൂതറ പേരു..പക്ഷേ പേരിന്റെ കൂടെ ജാതിയില്ല.പ്ലാന്‍ മൊത്തത്തില്‍ പൊട്ടി. ഒരു അരവിന്ദാക്ഷന്‍ നായരാണു പ്രതീക്ഷിച്ചതു.
"എന്താ ചോദിച്ചതു?!!!"

ഹിറൊഷിമയിലാണോ നാഗാസാക്കിയിലാണോ ഞാന്‍ ആ സമയം എന്ന ഒറ്റ ടൗവ്ട്ട്‌ മാത്രമേ എന്റെ മനസ്സിലുള്ളൂ. ഈ ടയലോഗു ഞങ്ങളുടെ സ്ക്രിപ്റ്റില്‍ ഇല്ല. ഈ കുട്ടി ഇങ്ങനെ ചോദിക്കുമെന്നു കൂടെ നിന്ന് മിശ്ശന്‍ പ്ലാന്‍ ചെയ്ത ഒരു മരത്തലയന്റെ മണ്ടക്കു ഉദിച്ചതുമില്ല. വികട സരസ്വതിയെ മനസ്സില്‍ ധ്യാനിച്ചു പച്ച പുളുവില്‍ ഒരു കാച്ചങ്ങടു കാച്ചി.
"ഇന്നലെ ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. കണ്ടാല്‍ കുട്ടിയെ പോലെ ഇരിക്കും.അതു കൊണ്ടു ചോദിച്ചതാണു."
ദര്‍ബാര്‍ രാഗത്തില്‍ ലാലേട്ടന്‍ പാടിയപ്പോള്‍ ഉസ്റ്റാദ്‌ ഫ്ലാറ്റായിക്കാണും; പക്ഷെ എന്റെ ഈ പുളു കേട്ടു ആ കുട്ടിക്കു നല്ല ഒന്നാന്തരം പുളുവായി തന്നെ തോന്നി. വലിയ തരക്കേടില്ലാത്ത ഒരു നമ്പര്‍ എന്ന എന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു "പ്ലീസ്‌ ടോന്റു ടിസ്റ്റര്‍ബ്‌" എന്നു കണ്ണു കൊണ്ടു മെസ്സേജ്‌ നല്‍കി ആ കുട്ടി നടന്നകന്നു.

പട്ട്‌ പാവാടയും ജിമിക്കിയുമൊക്കെ ഒരു പുകമറ മാത്രമായി. വാക്കി ട്ടാക്കി ഉണ്ടായിരുന്നുവെങ്കില്‍ മിശ്ശന്റെ റിസല്‍ട്ട്‌ അറിയാന്‍ ഉത്സുകരായി കാത്തിരിക്കുന്ന അണ്ണന്മാരെ വിളിച്ച്‌ പറയാമായിരുന്നു "എട്ട്‌ നിലയില്‍ പൊട്ടി എന്നു".

അങ്ങനെ Lt.Col. നായര്‍'സ്‌ പ്ലാന്‍ "Last ഇല്‍" "Col അമായ" നായര്‍'സ്‌ പ്ലാന്‍ ആയി പരിണമിച്ചു....

Tuesday, February 5, 2008

കൊടുത്താല്‍ കൊച്ചിയിലും കിട്ടും!!!

എട്ടാം ക്ലാസ്സിന്റെ വേനലവധി കഴിയാറായി. ഒന്‍പതാം ക്ലാസ്സിന്റെ കൈ പിടിച്ച്‌ കയറ്റാനും, ചില നാടുകളില്‍ ഒന്‍പത്‌ ദുശ്ശകുനം ഉള്ള ഒരു നമ്പര്‍ ആയത്‌ കൊണ്ടു അതിന്റെ ശാപമേക്കാതിരിക്കാനും, കൗമാര പ്രായത്തില്‍ തരുണീ മണികളുടെ "ഒരു നോട്ടം കൂടി"കിടയ്ക്കാനുമുള്ള ഇങ്കിതത്തിനായി പ്രാര്‍ഥിക്കാന്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്റെ സന്നിധിയില്‍ തൊഴുതു മടങ്ങുന്ന സമയം. പ്രായത്തിന്റെ കുഴപ്പമാണോ അതൊ "ഇതൊരു രോഗമാണൊ ഡോക്ടര്‍"എന്ന് ചോദിക്കുന്ന പോലെ അംബലത്തില്‍ തൊഴുത്‌ കൊണ്ടു നില്‍ക്കുംബോള്‍ എവിടെ എങ്കിലും ഒരു പട്ടു പാവട കണ്ടാല്‍ ഭഗാവനെ മറന്ന് നയനങ്ങള്‍ അതിന്റെ പിന്നാലെ അലയുന്നത്‌ എത്ര ലീലാ വിലാസനായാലും ഗുരുവായൂരപ്പനു പിടിക്കില്ല എന്നുള്ളത്‌ ഞാന്‍ വളരെ വൈകിയാണു മനസ്സിലാക്കിയത്‌. "ഈ പാപത്തിനു നിനക്ക്‌ നരകം കിട്ടുമെടാ" എന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്‌. അവരുടെ ജെനെരേഷനില്‍ എങ്ങനെ ആയിരുന്നു എന്നറിയില്ല. ഇപ്പോഴൊക്കെ "ഓന്‍ തെ സ്പോട്ട്‌" ആണു. സ്വര്‍ഗ്ഗത്തിലും കാണും ഒരു സൂപ്പര്‍ ട്യൂപ്പര്‍ കമ്പ്യൂട്ടര്‍. പക്ഷേ അതറിയാന്‍ ഈയുള്ളവന്‍ വൈകിയതെന്തു...

കണ്ണിനു കുളിര്‍മയുള്ള കാഴ്ചകള്‍ കണ്ടു രാത്രി ശീവേലിയും കഴിഞ്ഞു കുട്ട്യോളൊക്കെ മടങ്ങി പോയി. ഇനി പ്രത്യേകിച്ച്‌ അവിടെ നിന്നിട്ടു കാര്യമൊന്നുമില്ല എന്നു മനസ്സിലാക്കി അച്ഛനോട്‌ വിശക്കുന്നു എന്ന ഒരു നമ്പറും ഇട്ട്‌ ഞാനും തിരികെ നടന്നു. ദോഷം പറയരുതല്ലോ നമ്പര്‍ ഇടാന്‍ ഞാന്‍ അന്നേ ഒരു മിടുക്കന്‍ ആയിരുന്നു. "എന്നെ സമ്മതിക്കണം"!!! നേരെ ഇറങ്ങി "ഹോട്ടല്‍ എല്യ്റ്റ്‌"ന്റെ മുന്‍പിലുള്ള ദോശക്കടയില്‍ കയറി ഒരു നെയ്യ്‌ റോസ്റ്റും ചൂട്‌ കാപ്പിയും തട്ടി ഇരുന്നപ്പോള്‍ അവിടെയും നല്ല ജിമിക്കി കമ്മലുമായി മൂന്നു നാലു കുട്ട്യോള്‍. നെടുമുടി പറയും പോലെ "വയ്യ, മടുത്തു, കഷ്ടപെട്ടു, ബുദ്ധിമുട്ടി" ഇത്രയും ദൂരം വന്ന് പ്രാര്‍ദ്ധിച്ചിട്ട്‌ ഫലം ഉണ്ടാകുമോ എന്ന് ഒരാത്മഗതം പറഞ്ഞു നെടുവീര്‍പ്പുമിട്ട്‌ ബ്രൂ കാപ്പി കുടിച്ച്‌ തീര്‍ത്തു.

മറ്റന്നാള്‍ സ്കൂള്‍ തുറക്കും.ബേബി ശ്യാമിലിയുടെ (ഇപ്പോള്‍ ബേബി അല്ല എങ്കിലും വിളിച്ച്‌ ശീലിച്ചു പോയി.ആള്‍ക്കാര്‍ ഇപ്പൊഴും ബേബി ശാലിനി എന്നു വിളിക്കും പോലെ-വിളിച്ച്‌ വിളിച്ച്‌ ശാലിനിക്ക്‌ ഒരു ബേബി ആയി)പരസ്യം പോലെ പുതിയ കുട, പുതിയ ബാഗ്‌ എന്നൊക്കെ പറഞ്ഞ്‌ ഞാന്‍ അച്ഛനെ പിരികയറ്റി തുടങ്ങി. അരുമയ്ക്കു എരുമയായ മകനല്ലേ എന്നു കരുതി പുള്ളി റൂട്ട്‌ മാപ്പില്‍ ഒരു ഹാള്‍ട്ട്‌ രേഖപ്പെടുത്തി - എര്‍ണാകുളത്തു ഷോപ്പിംഗ്‌.കൊച്ചി കണ്ടവനു അച്ചി വേണ്ട എന്ന പഴമൊഴി ടെമോക്ലസ്സിന്റെ വാളു പോലെ തലയ്ക്കകത്ത്‌ കിടക്കുന്നത്തു കൊണ്ടു കൊച്ചിയില്‍ ചുറ്റണ്ട എന്നു ഞാന്‍ വ്യക്തമാക്കി. ഈ ഇളം പ്രായത്തില്‍ എങ്ങാനും ആ പഴഞ്ചൊല്ലി കയറി അങ്ങു ഫലിച്ചാലോ??എന്നൊരു ആഷങ്ക (പേടിയല്ല - ആഷങ്ക - നോട്ട്‌ തെ പോയിന്റ്‌ യുവര്‍ ഓവ്നര്‍)

ഉടുപ്പി ആനന്തഭവനില്‍ മുറി എടുത്തു.പിറ്റേ ദിവസം ഷോപ്പിംഗ്‌. ബാഗും, ഷൂസും ഉള്‍പ്പെടെ സകല സ്ഥാപന ജങ്കമ വസ്തുക്കള്‍ തൊട്ടു പണി ആയുധമായ ജോമട്രി ബോക്സ്‌ വരെ വാങ്ങി കൂട്ടി.എല്ലം ഭങ്ങിയായി പൂര്‍ത്തിയായി.ഇനി ഇതും ഇട്ട്‌ സ്കൂളില്‍ പോയാല്‍ മാത്രം മതി. പക്ഷേ സ്കൂള്‍ ഒരു മരുഭൂമിയാണു. തെറ്റിധ്ധരിക്കണ്ട ഈയുള്ളവന്‍ പഠിച്ചതു രാജസ്താനിലോ അബുദാബിയിലോ ഒന്നും അല്ല. സ്കൂളില്‍ പച്ചപ്പില്ല - ബോയ്സ്‌ ഒന്‍ലി.പിന്നെ ആരെ കാണിക്കാനാടാ ഈ കെട്ടിമാറാപ്പു എന്നു ന്യായമായ സംഷയം ഉയരും. അതിനു ഒറ്റ ഉത്തരമേ ഉള്ളു - റ്റ്യൂഷന്‍സ്‌. എന്നെ പോലുള്ള ബൊയ്സ്‌ ഒന്‍ലി സ്കൂളുകാര്‍ക്കു പരോളിലിറങ്ങിയ പ്രതിയെ പോലെയാണു റ്റ്യൂഷന്‍ ക്ലാസ്സുകള്‍.രണ്ടെടത്തും പഠിപ്പീരു തന്നെ എന്നാ പിന്നെ കുറച്ച്‌ രസിച്ച്‌ പഠിച്ചുടെ എന്ന ചിന്ത. കുറ്റ്യോള്‍ടെ മുന്നില്‍ നല്ല മാര്‍ക്ക്‌ വാങ്ങിയാല്‍ ഹീറോ ആകാം എന്നു ആരോ പറയുന്നത്‌ എവിടെയോ കേട്ടതിന്റെ പിന്നാലെ ഈയുള്ളവന്‍ മൂന്നും കല്‍പിച്ച്‌ പഠിച്ച്‌ റ്റ്യൂഷന്‍ ക്ലാസിലെ ടോപ്പര്‍ എന്ന ലിസ്റ്റില്‍ സ്വയം ഇടം പ്രാപിച്ചു.

സ്കൂളില്‍ പഠിക്കുംബോള്‍ പഠിക്കുന്ന പയ്യന്മാരോടും കോളേജില്‍ പഠിക്കുംബോള്‍ അലംബുന്ന അണ്ണന്മാരോടുമാണു തരുണീമണികളുടെ ഹൃദയം ആകര്‍ഷിക്കാറുള്ളതു എന്നു പൊതുവേ ഒരു ധാരണ ഉണ്ടു. ഈ ഒരു പ്രോസസ്സ്‌ എങ്ങനെയാണെന്നു "എല്ലം അറിയുന്നവന്‍ ഞാന്‍" എന്നു പറയുന്ന ആറാം തംബുരാനു പോലും അറിയാം എന്നു എനിക്കു തോന്നുന്നില്ല.2 വര്‍ഷം കൊണ്ടു "കമ്പ്ലീറ്റെലി ടയഗണലി ഓപ്പോസിറ്റ്‌" ആയ കാര്യങ്ങളെ ഇഷ്ടപെടാന്‍ ദൈവം അറിഞ്ഞു നല്‍കിയ ഒരു വരദാനം അവര്‍ക്കുണ്ടാകുമായിരിക്കും.റ്റ്യൂഷന്‍ ക്ലാസ്സിലെ പല നിറത്തിലുള്ള യൂണിഫോര്‍മുകളെ സ്വപ്നം കണ്ടു അന്നു രാത്രി സുഖമായി ഉറങ്ങി.

പിറ്റേന്നു - അതു ഒരു ഒന്നു ഒന്നര പിറ്റേന്നായിരുന്നു.

ദൈവം എനിക്കായി കരുതി വെച്ചിരുന്ന "പോസ്റ്റ്‌ പ്രൊടക്ഷന്‍ ടെഫെക്റ്റ്‌" വെളിപാടായ ദിവസം. ഞങ്ങള്‍ ഹോട്ടല്‍ റൂം വെക്കേറ്റ്‌ ചെയ്ത്‌ തിരിച്ചു അനന്തപുരിയിലെക്ക്‌ യാത്രക്കൊരുങ്ങി.എന്നും ലോങ്ങ്‌ ട്ര്യ്‌വ്വുകളില്‍ അച്ഛന്റെ സന്തത സഹചാരിയായിരുന്ന അംബാസടര്‍ കാര്‍ റെടി ആയി കിടക്കുന്നു. കാലന്‍ ടിസ്റ്റില്‍ഡ്‌ വാട്ടറിന്റെ രൂപത്തിലാണു പ്രത്യെക്ഷപ്പെട്ടത്‌.(ഇന്നത്തെ നൂതന ആഡംബര വാഹനങ്ങള്‍ മാത്രം അറിയുന്നവര്‍ക്കയി - ബാറ്ററിയിലൊഴിക്കുന്ന ഒരു തരം വെള്ളത്തെയാണു ടിസ്റ്റില്‍ഡ്‌ വാട്ടര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്നതു). അടുത്ത ജങ്ക്ഷനിലെ പെട്രോല്‍ പമ്പില്‍ നിന്നും ഈ സാധനം വാങ്ങി കൊണ്ടു വരാന്‍ അച്ഛന്‍ എന്നെ നിയൊഗപ്പെടുത്തി. ഹോട്ടലില്‍ നിന്നിറങ്ങി 500 മീറ്റര്‍ അപ്പുറത്താണു ഈ പമ്പ്‌.ഇന്നലത്തെ സ്വപ്നത്തിന്റെ ഹാങ്ങ്‌ ഓവറില്‍ എളുപ്പം നാട്ടിലെത്താനുള്ള കൊതിയില്‍ (ആക്രാന്തമല്ല - കൊതി)ഞാന്‍ ഓടിത്തുടങ്ങി.ചുവരില്‍ ഒരു സിനിമ പോസ്റ്റര്‍- അതു ലാലേട്ടന്‍ ആണോ മമ്മുക്കയാണോ, പടത്തിന്റെ പേരേതാ എന്നു നോക്കാനുള്ള സമയം പോലും കിട്ടാതെ ഫുട്ട്‌ പാത്തില്‍ ഇളകി കിടന്ന ഒരു സ്ലാബില്‍ കാല്‍ തട്ടി ജാക്കി ചാന്‍ സ്റ്റ്യ്‌ലില്‍ ഞാന്‍ ആകാശത്തു സമ്മര്‍ സാല്‍ട്ട്‌ നടത്താന്‍ തുടങ്ങി. ആണ്ട ബാദ്ധ കൊണ്ടേ പോകൂ അധവാ വരുംബോള്‍ എല്ലാം കൂടെ ഒന്നിച്ചു എന്നു പറയും പോലെ ഈ സമ്മര്‍ സാല്‍ട്ടില്‍ കൈ കയറി ഒരു സ്റ്റേയ്‌ കംബിയില്‍ കുരുങ്ങി.മര്യാദയ്ക്കു വീണിരുന്നേല്‍ ഫുട്ട്‌ പാത്തില്‍ കിടക്കേണ്ട ഞാന്‍ ഈ സ്റ്റേയ്‌ കംബി സംഭാവന നല്‍കിയ സപ്പോര്‍ട്ടില്‍ ഒരു എക്സ്റ്റ്ര കരണം കൂടി മറിഞ്ഞു വീണതോ - നടു റോഡില്‍ - എം.ജി. റോഡിന്റെ ഹൃദയഭാഗത്തുള്ള ഒരു റോഡിന്റെ ഒത്ത നടുക്ക്‌.ഒരു പൊട്ടലും നാലു ചീറ്റലും - ഹാക്കിന്‍സ്‌ പ്രഷര്‍ കുക്കറില്‍ നിന്ന് വരുന്നതു പോലെ ജുറാസ്സിക്ക്‌ പാര്‍ക്കിലെ ടിനോസരിന്റെ അലര്‍ച്ചയെ ഓര്‍മിപ്പിക്കുമാറു ഒരു ശബ്ദം.പുറം തിരിഞ്ഞു വീണ ഞാന്‍ തിരിഞ്ഞൊന്നു നോക്കി.ഒരു പ്രൈവറ്റ്‌ ബസ്സിന്റെ ഏരിയല്‍ വ്യൂ!!!അതു ബ്രേക്ക്‌ ഇട്ട ശബ്ദം ആയിരീന്നു ഞാന്‍ കേട്ടത്‌. ഞാന്‍ അലറി. വേദന കൊണ്ടല്ല..ഈ വ്യൂ കണ്ടു ഞെട്ടി.ജനം ഓടി കൂടിയപ്പോള്‍ "ഇറ്റ്‌ ഇസ്‌ ഓകയ്‌..എനിക്കു ഒന്നും പറ്റിയില്ല സില്ലി ബോയ്സ്‌"എന്ന രീതിയില്‍ ഞാന്‍.കാലില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്നു.ബ്രേക്കിട്ടതും ആ ഡ്രൈവര്‍ ബോധം കെട്ടു പോലും.സാധാരണ അങ്ങേരു ഇടുന്ന ബ്രേക്കില്‍ വണ്ടി ഒരു കിലോമീറ്റര്‍ ദൂരെയാണു നില്‍ക്കാറുള്ളതത്രെ!!ജനം എന്നെ തൂക്കിയെടുത്ത്‌ ഓട്ടോയില്‍ കയറ്റി. ഉടുപ്പി ആനന്തഭവന്റെ പേരും അച്ഛന്റെ പേരും ഞാന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.മെടിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെ ഓപ്പെരേഷന്‍ തീയട്ടര്‍ - നാലഞ്ചു ഡോക്ടര്‍മാര്‍ കുശലം ചോദിച്ച്‌ തുടങ്ങി-പേരും, നാളും ജാതകവുമൊക്കെ-സ്റ്റിച്ച്‌ ഇടുകയാണു.ഒരു ഒടിഞ്ഞ കാലും പത്തുപതിനഞ്ജ്‌ തുന്നലുകളുമായ്‌ ആശുപത്രിയുടെ ജെനെറല്‍ വാര്‍ഢില്‍ ഞാന്‍ കിടക്കവേ ഏഷ്യാനെറ്റില്‍ 'സന്‍ഡേ സൂപ്പര്‍ ഹിറ്റ്‌ മൂവി - തൂവല്‍ സ്പര്‍ശം' തെളിഞ്ഞു വന്നു.

സുന്ദരികളായ പല സ്കൂള്‍ യൂണിഫോം ധാരിണികളേ..പട്ടു പാവാട ഉടുത്ത്‌ ജിമിക്കിയിട്ട അംബല പ്രാവുകളേ...നിങ്ങളുടെ അടുത്തേക്കു മനസ്സു പാറിയെത്തിയത്‌ കാരണം ഞാനിതാ ഈ അശുപത്രിയുടെ ജെനെറല്‍ വാര്‍ഢില്‍ കിടക്കുന്നു.

കൊടുത്താല്‍ കൊല്ലത്ത്‌ മാത്രമല്ല കൊച്ചിയിലും കിട്ടും - അതു ഭഗവാന്‍ കൃഷ്ണനിട്ടു കൊടുത്താലും